2013 ഡിസംബർ 25, ബുധനാഴ്‌ച

Blue is The Warmest Colour



"I am with somebody else now. You know that. But I have infinite tenderness for you."

Blue is The Warmest Colour-2013 (French)
Directed by Abdellatif Kechiche

    Julie Maroh യുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി Abdellitif Kechiche സംവിധാനം ചെയ്ത മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്രഞ്ച് സിനിമ. 2013ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍പ്പിക്കപ്പെട്ട ഈ സിനിമ സംവിധായകനു പുറമേ പ്രധാന റോളുകള്‍ കൈകാര്യം ചെയ്ത രണ്ടു നടിമാര്‍ക്കും  Palme d’Or അവാര്‍ഡ് നേടിക്കൊടുത്ത ആദ്യ സിനിമയാണ്. സ്വവര്‍ഗപ്രണയികളായ രണ്ടു സ്ത്രീകളുടെ ഗാഢമായ പരസ്പര പ്രണയവും മാനസിക സംഘര്‍ഷങ്ങളും വളരെ മനോഹരമായി അതേസമയം സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം.

    ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആഡേല്‍ കൂട്ടുകാരികളുടെ പ്രേരണയാല്‍ തോമസിന്‍റെ ഒപ്പം ഡേറ്റ് ചെയ്യുന്നു. എന്നാല്‍ അപൂര്‍ണ്ണത അനുഭവപ്പെടുന്ന ഈ ബന്ധം വളരെപ്പെട്ടെന്നു തന്നെ അവള്‍ അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അവള്‍ നീലമുടിയുള്ള എമ്മയെ കണ്ടുമുട്ടുന്നു. ഈ സൗഹൃദം വൈകാരികവും ശാരീരികവും ആയി വളരെയധികം തീക്ഷ്ണമായ ഒരു തലത്തിലേക്ക് പ്രവേശിക്കുന്നു. ഒരുമിച്ചു ജീവിതമാരംഭിക്കുന്ന ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അവയുണ്ടാക്കുന്ന സന്തോഷങ്ങളും സംഘര്‍ഷങ്ങളും ഒക്കെ നിറഞ്ഞതാണ്‌ ഈ സിനിമ.

    മലയാളികളുടെ കപടസദാചാരബോധം അനുകൂലിക്കുന്ന ഒരു ചിത്രമല്ല ഇത്. ഇതിലെ ദൈര്‍ഘ്യമേറിയ രതിരംഗങ്ങള്‍, ഇതിവൃത്തം ഒക്കെ നമ്മുടെ സാംസ്കാരിക സങ്കല്പ്പങ്ങള്‍ക്ക്  നിരക്കുന്നതല്ല തന്നെ. പ്രണയം പങ്കാളികളില്‍ ഉളവാക്കുന്ന വൈകാരിക ഊക്ഷ്മളതുടെ തീവ്രത ഈ ചിത്രത്തില്‍ നമുക്ക് ശരിക്കും അനുഭവിച്ചറിയാന്‍ കഴിയും. ലാളിത്യമാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആശയസമ്പുഷ്ടമായ ഒരു ലോ ബജറ്റ് ചിത്രം. പ്രധാന കഥാപാത്രങ്ങളായ ആഡേല്‍, എമ്മ എന്നിവരുടെ റോള്‍ കൈകാര്യം ചെയ്ത Adele Exarchpoulos, Lea Seydoux എന്നീ നടിമാരുടെ അഭിനയവും മികവുറ്റതാണ്.


    സ്വവര്‍ഗപ്രണയം, രതി എന്നീ വാക്കുകള്‍ കേള്‍ക്കാനും അവയുടെ അര്‍ത്ഥമറിയാനും തുടങ്ങിയ കാലത്ത് നികൃഷ്ടമായ എന്തോ ഒന്ന് എന്ന നിലയിലാണ് ഞാനും ഇവയെ സമീപിച്ചിരുന്നത്. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി എന്ട്രന്‍സ് പരിശീലനത്തിനു ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്താണ് ഇത്തരത്തിലുള്ള രണ്ടു പെണ്‍കുട്ടികളെ ആദ്യമായി കാണുന്നത്. അന്ന് പ്രായത്തിന്റെയും അറിവിന്റേയും പക്വതക്കുറവു കൊണ്ടാകാം അവരെ സൗഹൃദവലയത്തില്‍ നിന്നും ഒരു വിളിപ്പാടകലെ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്തൃമതിയായ ഒരു കൂട്ടുകാരി അവളുടെ ഒരു പെണ്‍സൌഹൃദത്തെ കുറിച്ച് എന്നോടു വാചാലയായപ്പോള്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു എന്‍റെ  ഭര്‍ത്താവിനെ ഞാന്‍ ജീവനുതുല്യം സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ  കുഞ്ഞുങ്ങള്‍ക്ക്  നല്ല അമ്മയാകുന്നു. വീട് നോക്കുന്നു. നല്ല ഭക്ഷണമുണ്ടാക്കുന്നു. എന്നും നല്ല ഒരു ഭാര്യയായി ഞാന്‍ തുടരുകയും ചെയ്യും. പക്ഷേ ഈ ബന്ധം എനിക്ക് നല്കുന്ന സന്തോഷം അദ്ദേഹത്തിന് നല്കാനാവില്ല. ശാരീരികത്തെക്കാള്‍ മാനസികമായ സംതൃപ്തിയാണ്, ആനന്ദമാണ് എനിക്കീ ബന്ധം.അന്നും എനിക്കതങ്ങോട്ടു പൂര്‍ണ്ണമായി ദഹിച്ചില്ല. പക്ഷേ ഇപ്പോള്‍ എന്‍റെ ധാരണകള്‍ തിരുത്തപ്പെട്ടിരിക്കുന്നു, ‘സ്വവര്‍ഗപ്രണയം ഒരു സ്വഭാവവൈകൃതമല്ല മറിച്ച് അതൊരു ജനിതകപ്രത്യേകതയാണ്.

-ശ്രീ.

2013 ഏപ്രിൽ 7, ഞായറാഴ്‌ച

SHUTTER

SHUTTER (2004)
-------------------
By Parkpoom Wongpoom, Banjong Pisanthanakun

ഫോട്ടൊഗ്രാഫെര്‍ ആയ TUN അദ്ദേഹത്തിന്‍റെ ഗെള്‍ഫ്രെണ്ട് JANE. പല സന്ദര്‍ഭങ്ങളിലുംഒരു പെണ്‍കുട്ടിയുടെ പ്രേതാത്മാവിന്‍റെ സാന്നിദ്ധ്യം ഇവര്‍ക്ക് അനുഭവപ്പെടുന്നു. TUNN-ന്‍റെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കള്‍ ഉയരത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു. ഈ ദുരന്തങ്ങളുടെയും പ്രേതാത്മാവിന്‍റെ സാന്നിദ്ധ്യത്തിന്‍റെയും രഹസ്യം തേടിയിറങ്ങുന്ന JANE-നു മുന്നില്‍ TUN അനാവരണം ചെയ്യുന്നത് ഒരു ചതിയുടെ കഥയാണ്. TUN തന്‍റെ കൂട്ടുകാരോട് ചേര്‍ന്ന് NATRE എന്ന ഒരു പാവം പെണ്‍കുട്ടിയോട് കാട്ടിയ കൊടുംക്രൂരതയുടെ കഥ.


ചെറുപ്പത്തിന്‍റെ ചോരത്തിളപ്പില്‍ കൂട്ടുകെട്ടുകളില്‍ പെട്ട് ചെയ്തുകൂട്ടുന്ന അപരാധങ്ങള്‍ ഒരു തീരാവ്യാധി പോലെ പിന്തുടരുന്നതാണ് ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്. ഒപ്പം നിയമത്തിന്‍റെ കണ്ണുകള്‍ മൂടിക്കെട്ടാന്‍ കഴിഞ്ഞേക്കാം പക്ഷെ സ്വന്തം മനസ്സാക്ഷിയെ ചതിക്കാനാവില്ല എന്ന ലോകസത്യവും.....

-ശ്രീ

ഒരു ചെറുപുഞ്ചിരി


ഒരു ചെറുപുഞ്ചിരി (A SLENDER SMILE)
--------------------------------------------------
By M T Vasudevan Nair

റിട്ടയേര്‍ഡ് എസ്റ്റേറ്റ് മാനേജര്‍ കൃഷ്ണക്കുറുപ്പും(ഒടുവില്‍ ഉണ്ണികൃഷ്ണന്‍ )ഭാര്യ അമ്മാളുക്കുട്ടിയും(നിര്‍മല ശ്രീനിവാസന്‍). ).......മക്കള്‍ മൂന്നു പേരും വ്യത്യസ്ഥനഗരങ്ങളിലും വിദേശത്തുമായി കുടുംബസമേതം താമസിക്കുന്നു. അവര്‍ക്കെല്ലാം സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒട്ടും ലോഭം വിചാരിക്കാത്ത മാതാപിതാക്കള്‍. ഒപ്പം ചെന്ന് താമസിക്കുവാനുള്ള അവരുടെ ക്ഷണങ്ങളെ സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് പ്രകൃതിയോടു സല്ലപിച്ചും കൃഷികാര്യങ്ങളില്‍ ശ്രദ്ധിച്ചും ഗ്രാമത്തിലെ വസതിയില്‍ പരസ്പരം താങ്ങും തണലുമായി ജീവിക്കുന്ന ദമ്പതികള്‍. കൊച്ചു കൊച്ചു കുറുമ്പുകള്‍, കളിയാക്കലുകള്‍, പരിഭവങ്ങള്‍, ഓര്‍മകളുടെ പങ്കുവയ്ക്കല്‍ എന്നിവയിലൂടെ ധന്യമാകുന്ന വാര്‍ധക്യജീവിതം.

വിവാഹത്തോടെ പ്രണയം അന്യമാകുന്ന ആധുനികസമൂഹം അനുഭവിച്ചറിയേണ്ടതാണ് വിവാഹം കഴിഞ്ഞിട്ട് 49 വര്‍ഷങ്ങളായിട്ടും അല്പം പോലും ചോര്‍ന്നു പോകാതെ ആ കൈക്കുമ്പിളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയജലത്തിന്‍റെ കുളിരും നൈര്‍മല്യവും. ഒരു ചെറുപുഞ്ചിരിയില്‍ പറയാതെ പറഞ്ഞ പ്രണയം പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും ജീവിതത്തിലുടനീളം ശക്തി പ്രാപിക്കുന്ന കാഴ്ച.

ഗ്രാമീണജീവിതത്തിന്റെ നന്മകളും നിഷ്കളങ്കതയും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അധ്വാനത്തിന്റെ സംതൃപ്തി കൃഷ്ണക്കുറുപ്പിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. എഴുപതുകളുടെ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതുതലമുറയുടെ സ്പന്ദനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ മുത്തച്ഛനേയും സ്വന്തം ജീവിതത്തിന്‍റെ നെടുംതൂണെന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ മുത്തശ്ശിയേയും നമ്മുടെ ഓര്‍മയില്‍ നിന്നും മായിച്ചു കളയാന്‍ കഴിയില്ല...

-ശ്രീ

SECONDHAND LIONS


SECONDHAND LIONS(2003)
An American comedy-drama by Tim McCanlies
------------------------------------------------------

കൗമാരപ്രായക്കാരനായ വാള്‍ട്ടര്‍ കാള്‍ഡ്വെല്‍ തന്‍റെ രണ്ടു വലിയമ്മാവന്‍മാരോടൊപ്പം ടെക്സാസിലെ ഗ്രാമീണവസതിയില്‍ വേനല്‍ക്കാലം ചിലവഴിക്കാന്‍ നിര്‍ബന്ധിതനാകുന്നു. നാല്‍പ്പതുവര്‍ഷത്തോളം മാതൃരാജ്യം വിട്ടുനിന്ന ഈ സഹോദരന്മാര്‍ ധനികന്മാരായി മടങ്ങി വന്നതിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിക്കുന്നു. വാള്‍ട്ടറെ അമ്മാവന്മാരുടെ അടുത്താക്കി പോകുന്ന അമ്മയുടെ ലക്ഷ്യവും അവരുടെ പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നു തഞ്ചത്തില്‍ മനസിലാക്കുകയാണ്.

തുടക്കത്തില്‍ അസഹനീയമായി തോന്നിയെങ്കിലും ക്രമേണ വാള്‍ട്ടര്‍ വലിയമ്മാവന്മാരുടെ പ്രത്യേകസ്വഭാവങ്ങളും ജീവിതവുമായി പൊരുത്തപ്പെടുന്നു. അവരുടെ ആഫ്രിക്കന്‍ ജീവിതകഥകള്‍ അവന്‍റെ മനസ്സില്‍ ഒരു വിസ്മയലോകം തീര്‍ക്കുന്നു. ഇതിനിടയില്‍ സര്‍ക്കസ് മൃഗങ്ങളെ വില്‍ക്കുന്ന ഒരാള്‍ വഴി അവശയായ ഒരു പെണ്‍സിംഹവും ഇവരുടെ ഇടയിലേക്ക് എത്തുന്നു. വാള്‍ട്ടര്‍ നല്‍കുന്ന സ്നേഹപൂര്‍ണ്ണമായ പരിചരണത്തിലൂടെ അവള്‍ ആരോഗ്യം വീണ്ടെടുക്കുന്നു.

വാള്‍ട്ടറുടെ അമ്മയും ബോയ്ഫ്രെണ്ട് സ്റ്റാനും കൂടി ഒരു ദിവസം രാത്രി ടെക്സാസില്‍ മടങ്ങിയെത്തുന്നു. അമ്മാവന്മാരുടെ പണം കാട്ടികൊടുക്കാന്‍ വിസമ്മതിക്കുന്ന വാള്‍ട്ടറെ സ്റ്റാന്‍ മര്‍ദ്ദിക്കുന്നു. ഇതു കണ്ടു ക്രുദ്ധയായ ജാസ്മിന്‍(( ((((പെണ്‍സിംഹം )സ്റ്റാനിനെ ആക്രമിക്കുന്നു. സ്റ്റാനിനെ മാരകമായി പരുക്കേല്‍പ്പിക്കുന്നെങ്കിലും ഈ ആക്രമണത്തിന്റെ ആഖാതത്തില്‍ ജാസ്മിന് ഹൃദയാഘാതം ഉണ്ടാവുന്നു.

വാള്‍ട്ടറെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരുങ്ങുന്ന അമ്മയോട് സ്റ്റാനിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതാവും കുട്ടിയുടെ ഭാവിക്ക് നല്ലത് എന്ന് അമ്മാവന്മാര്‍ ഉപദേശിക്കുന്നു. പക്ഷെ യാത്രയ്ക്കിടയില്‍ അമ്മയ്ക്ക് സ്റ്റാനിന്റെ ഒപ്പം ജീവിക്കാനാണ് ഇഷ്ടം എന്ന് മനസിലാക്കുന്ന വാള്‍ട്ടര്‍ വലിയമ്മാവന്മാരുടെ അടുത്തേയ്ക്ക് മടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റ് ആയ വാള്‍ട്ടറെ തേടിയെത്തുന്ന ഒരു ഫോണ്‍വിളിയില്‍ തുടങ്ങുന്ന സിനിമ ഫ്ലാഷ്ബാക്ക് രീതിയിലാണ്. കോമെഡി ഡ്രാമയാണെങ്കിലും അനാഥത്വത്തിന്‍റെ നൊമ്പരങ്ങള്‍ ഈ ചിത്രത്തില്‍ ദര്‍ശിക്കാന്‍ കഴിയും. വാര്‍ധ്യക്യത്തെ secondhand ആയി കാണുന്ന യൗവ്വനത്തിന്‍റെ പ്രതിനിധികളെയും ചിത്രത്തില്‍ കാണാം. മനുഷ്യനായാലും മൃഗമായാലും സ്നേഹവും പരിചരണവുമാണ് ജീവിക്കാനുള്ള പ്രേരണ.

-ശ്രീ

SAVIOR


SAVIOR(1998)
-----------------
ബോസ്നിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ 'ജോഷ്വാ റോസ്(Dennis Quaid)' എന്ന യോദ്ധാവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ബോസ്നിയന്‍ സെര്‍ബുകളെ പിന്തുണയ്ക്കുന്ന ഫ്രഞ്ച് ഫോറിന്‍ ലീജിയണിലെ ഒരു യോദ്ധാവാണ് 'ഗൈ' എന്ന ഒളിപ്പേരില്‍ അറിയപ്പെടുന്ന ജോഷ്വാ. ഒരു പ്രത്യേക സാഹചര്യത്തില്‍ VERA എന്ന ബോസ്നിയന്‍ പെണ്‍കുട്ടിയും അവള്‍ പ്രസവിച്ച പെണ്‍കുഞ്ഞും ജോഷ്വയുടെ കൈകളില്‍ എത്തിച്ചേരുന്നു. അവരെ സുരക്ഷിത മേഖലയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. പക്ഷേ VERA ക്രോയേഷ്യന്‍ സൈനികരുടെ പിടിയില്‍ അകപ്പെട്ടു വധിക്കപ്പെടുന്നു.

യുദ്ധം പശ്ചാത്തലമായ എല്ലാ സിനിമകളിലേയും പോലെ അക്രമവും കൊലയും പ്രിയപ്പെട്ടവരുടെ വേര്‍പാടും ബലാല്‍സംഗവും ശിശുഹത്യയും ഒക്കെ അരങ്ങുവാഴുന്ന ഈ സിനിമയിലെ യഥാര്‍ത്ഥ 'രക്ഷകന്‍(SAVIOR)' ആരെന്നറിയാന്‍ കഥയുടെ അവസാന സീന്‍ വരെ നാം കാത്തിരുന്നേ മതിയാകൂ.....

-ശ്രീ

ARIRANG


ARIRANG BY KIM-KI-DUK
-----------------------------

ഈ ഡോക്യുമെന്‍റെറി ഫിലിം ഒരു അവസരത്തില്‍ ലോകപ്രശസ്തകൊറിയന്‍ സംവിധായകന്‍ കിം-കി-ഡുക് അനുഭവിച്ച മാനസികവ്യഥയുടെ ആത്മാവിഷ്ക്കാരമാണ്. 2008-ല്‍ ഡ്രീം എന്ന സിനിമ ചിത്രീകരിക്കുന്ന വേളയില്‍ അതിലെ പ്രധാനനടിയുടെ മരണത്തോളം അടുത്ത അപകടവും വളരെയധികം സ്നേഹിക്കുകയും സ്വന്തമെന്നു കരുതുകയും ചെയ്ത സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ ഒറ്റപ്പെടുത്തലും കാരണം കടുത്ത
 മാനസികവ്യഥയിലകപ്പെട്ട കിം 3 വര്‍ഷത്തോളം സമൂഹത്തിന്‍റെ പൊതുധാരയില്‍ നിന്ന് അകന്ന് ഏകാന്തജീവിതം നയിക്കുന്നു. കാലപ്പഴക്കം ചെന്ന, അടിസ്ഥാനസൌകര്യങ്ങള്‍ പോലും ഇല്ലാത്ത കെട്ടിടത്തിലെ താമസത്തിനിടയില്‍ അദ്ദേഹത്തിനുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളുടെ ചിത്രീകരണമാണ് ആരിരംഗ് എന്ന ഈ സിനിമ. കലയോടുള്ള ആഭിമുഖ്യവും ജീവിതത്തിലെ തിരിച്ചടികള്‍ സമ്മാനിച്ച വിരക്തിയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലെ ആത്മസംവാദങ്ങളില്‍ നിന്നും കിമ്മിന്‍റെ സിനിമാജീവിതത്തിന്‍റെ ഒരു ഏകദേശചിത്രവും ലഭിക്കുന്നു. ‘ആരിരംഗ്’ എന്നത് ഒരു കൊറിയന്‍ നാടോടി ഗാനമാണ്.


ഈ സിനിമയില്‍ നിന്നും അറിയാന്‍ കഴിഞ്ഞ ഒരു പ്രത്യേകകാര്യം കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന ‘ADDRESS UNKNOWN’ എന്ന സിനിമയിലെ ചാങ്ങ്-ഗു എന്നാ കഥാപാത്രം ചെറുപ്പത്തില്‍ കിമ്മിന്‍റെ ഏകസുഹൃത്ത് തന്നെയാണ് എന്നുള്ളതാണ്. കിമ്മിന്‍റെ സിനിമകളില്‍ ഇത്തരത്തിലുള്ള ആത്മാംശം ധാരാളം ദര്‍ശിക്കാം.


-ശ്രീ

DREAM

"DREAM" BY KIM KI DUK...
------------------------------

'സ്വപ്നം' ശാസ്ത്രത്തിനോ മറ്റൊന്നിനുമോ ഇപ്പോഴും കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം. എന്തുകൊണ്ട് നമ്മള്‍ സ്വപ്നം കാണുന്നു? നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് നമ്മുടെയോ മറ്റാരുടെയെങ്കിലുമോ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചിന്തകള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ടോ?കിമ്മിന്‍റെ 'ഡ്രീം' എന്ന സിനിമ സ്വപ്നങ്ങളെ കുറിച്ച് ഒരുപാട് ഗാഢമായി നമ്മെ ചിന്തിപ്പിക്കും.

നായകനായ ജിന്‍ കാണുന്ന സ്വപ്നങ്ങളും നായിക ലീ-റാന്‍റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും തമ്മിലുള്ള കെട്ടുപാടുകള്‍ അവരെ മാത്രമല്ല ചിത്രം കാണുന്നവരെയും ഒരു പരിധിവരെ ആശയക്കുഴപ്പത്തിലാക്കും. ഫാന്‍റസിയുടെയും റിയാലിറ്റിയുടെയും നേര്‍ത്ത അതിര്‍വരമ്പുകളാല്‍ നായികാനായകന്‍മാരുടെ ജീവിതം കെട്ടുപിണഞ്ഞിരിക്കുന്നു.

ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ നായിക ലീ-റാന്‍റെ തൂങ്ങിമരണം അഭിനയിച്ച വേളയില്‍ നടിയായ ലീ-നാ യങ്ങ് മരണത്തോടടുത്തത് ഡയറക്ടര്‍ കിം കി ഡുകിന് വല്ലാത്ത ഒരു ആഘാതമായി. ഈ സിനിമയ്ക്ക് ശേഷം ആരിരംഗിന്‍റെ ചിത്രീകരണത്തിന് മുന്‍പുള്ള മൂന്നു വര്‍ഷത്തോളം നീണ്ട അദ്ദേഹത്തിന്‍റെ ഏകാന്തവാസത്തിനു ഇതും ഒരു കാരണമായിരുന്നു. അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച പതിനഞ്ചാമത്തെ ഫീച്ചര്‍ ഫിലിമാണ്‌ 'ഡ്രീം'.


-ശ്രീ

ADDRESS UNKNOWN

ADDRESS UNKNOWN BY KIM KI DUK...
--------------------------------------------


കൊറിയയിലെ ഒരു അമേരിക്കന്‍ മിലിട്ടറി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ഠൌണും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറെ ആളുകളും. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ചുവന്ന മിലിട്ടറി വാനില്‍ കഴിയുന്ന ചാങ്ങ്-ഗുവും അമ്മയും. ചാങ്ങ്-ഗുവിന്‍റെ ചെറുപ്പത്തില്‍ത്തന്നെ കറുത്ത വര്‍ഗക്കാരനായ പിതാവ് മിലിട്ടറി സേവനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് തിരിച്ചു പോയിരുന്നു. ഉപജീവനത്തിനായി ചാങ്ങ്-ഗു നായ്ക്കളുടെ ഇറച്ചി കച്ചവടം ചെയ്യുന്ന ഒരു ആളിന്‍റെ സഹായിയായി ജോലി ചെയ്യുന്നു.ഇതിന്‍റെയും സങ്കരവര്‍ഗക്കാരനായതിന്റെയും പേരില്‍ ചാങ്ങ്-ഗു നിരന്തരം അവഹേളിക്കപ്പെടുന്നു. എങ്ങിനെയും ചാങ്ങ്-ഗുവിനെ അമേരിക്കയില്‍ പിതാവിന്‍റെ അടുത്തേക്ക് അയച്ച് ഒരു നല്ല ഭാവിജീവിതം കെട്ടിപ്പടുക്കണം എന്നതാണ് അമ്മയുടെ ജീവിതലക്ഷ്യം. ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി അവര്‍ ചാങ്ങ്-ഗുവിന്‍റെ പിതാവിന് നിരന്തരം കത്തുകളെഴുതുന്നുണ്ടെങ്കിലും അവയെല്ലാം “ADDRESS UNKNOWN” എന്ന മുദ്രയോടുകൂടി തിരിച്ചുവരികയാണ്. ചാങ്ങ്-ഗുവിന്‍റെ സ്നേഹിതനായ ജി-ഹ്യുന്‍, ജി-ഹ്യുന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി യെന്‍-ഒക് എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും സിനിമയില്‍ ഇഴചേരുന്നു. ഈ നാലുപേരും ഒരു നല്ല ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോഴും സിനിമ ദുരന്തപര്യവസായി ആകുന്നു. സാധാരണക്കാരന്‍റെ ജീവിതസ്വപ്നങ്ങളും പ്രശ്നങ്ങളും ജീവിതഗന്ധിയായ ഈ സിനിമയില്‍ കിം-കി-ഡുക് സ്വാഭാവികമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
- ശ്രീ